2 Kings 7

1അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ; നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കലിന് രണ്ടു സെയാ യവവും വില്ക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു. 2രാജാവിന് കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ?” എന്ന് ചോദിച്ചു. അതിന് അവൻ: “നിന്റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്ന് തിന്നുകയില്ല” എന്ന് പറഞ്ഞു.

3അന്ന് കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: “നാം ഇവിടെ കിടന്ന് മരിക്കുന്നത് എന്തിന്? 4പട്ടണത്തിൽ ചെന്നാൽ അവിടെ ക്ഷാമമായിരിക്കുകകൊണ്ട് നാം ചിലപ്പോൾ അവിടെവെച്ച് മരിക്കും; ഇവിടെ ആയിരുന്നാലും മരിക്കും. അതുകൊണ്ട് വരുക, നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം അതിനും തയാറായിരിക്കണം” എന്ന് പറഞ്ഞു.

5അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്ത് പുറപ്പെട്ട് അരാംപാളയത്തിന്റെ അടുത്ത് വന്നപ്പോൾ അവിടെ ആരെയും കണ്ടില്ല. 6കർത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിൽ തമ്മിൽ: “ഇതാ, നമ്മുടെ നേരെ യുദ്ധത്തിനായി യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്ക് വിളിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.

7അതുകൊണ്ട് അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെല്ലാം പാളയത്തിൽ ഉപേക്ഷിച്ച് ജീവരക്ഷക്കായി ഓടിപ്പോയിരുന്നു. 8ആ കുഷ്ഠരോഗികൾ പാളയത്തിന്റെ സമീപം എത്തി ഒരു കൂടാരത്തിനകത്ത് കയറി തിന്നുകുടിച്ചശേഷം അവിടെനിന്ന് വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്ന് മറ്റൊരു കൂടാരത്തിനകത്ത് കയറി അതിൽനിന്നും സാധനങ്ങൾ എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.

9പിന്നെ അവർ തമ്മിൽ തമ്മിൽ: “നാം ചെയ്യുന്നത് ശരിയല്ല; ഇന്ന് സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്ക് കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ വിവരം അറിയിക്കുക.” എന്ന് പറഞ്ഞു. 10അങ്ങനെ അവർ പട്ടണവാതില്ക്കൽ ചെന്ന് കാവല്ക്കാരനെ വിളിച്ചു: “ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെ ശബ്ദം കേൾപ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്ന പോലെ നില്ക്കുന്നു; കൂടാരങ്ങളും അതുപോലെ തന്നേ ഇരിക്കുന്നു” എന്ന് പറഞ്ഞു. 11അവൻ മറ്റ് കാവല്ക്കാരെ വിളിച്ചു; അവർ അകത്ത് രാജധാനിയിൽ അറിവുകൊടുത്തു.

12രാജാവ് രാത്രിയിൽ തന്നേ എഴുന്നേറ്റ് ഭൃത്യന്മാരോട്: “അരാമ്യർ നമ്മോടു ചെയ്തത് എന്തെന്ന് ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവർക്ക് അറിയാം. ‘അവർ പട്ടണത്തിൽ നിന്ന് പുറത്തുവരും; അപ്പോൾ നമുക്ക് അവരെ ജീവനോടെ പിടിക്കുകയും പട്ടണത്തിൽ കടക്കുകയും ചെയ്യാം‘എന്ന ഉറപ്പോടെ അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു” എന്ന് പറഞ്ഞു. 13അതിന് അവന്റെ ഭൃത്യന്മാരിൽ ഒരുവൻ: “പട്ടണത്തിൽ ശേഷിച്ച അഞ്ച് കുതിരകളെ കൊണ്ടുവരട്ടെ; നാം ആളയച്ച് നോക്കിക്കേണം; അവർ ഒന്നുകിൽ ഇവിടെ പാർത്ത്, ശേഷം യിസ്രായേൽ ജനത്തെപ്പോലെ ക്ഷാമം കൊണ്ട് മരിക്കും;അല്ലെങ്കിൽ അരാമ്യ പാളയത്തിൽ വച്ച് നശിച്ച് പോകും”എന്ന് ഉത്തരം പറഞ്ഞു.

14അങ്ങനെ അവർ കുതിരകളെ കെട്ടിയ രണ്ട് രഥങ്ങൾ കൊണ്ടുവന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: “നിങ്ങൾ ചെന്ന് നോക്കുവിൻ” എന്ന് കല്പിച്ചു. 15അവർ യോർദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ പലായനം ചെയ്തപ്പോൾ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ട് വഴിയൊക്കെ നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്ന് വിവരം രാജാവിനെ അറിയിച്ചു.

16അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും ശേക്കെലിന് രണ്ടു സെയാ യവവും വിറ്റു. 17രാജാവ് തനിക്ക് കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം ധാന്യത്തിനായുള്ള തിരക്കിൽ അവനെ ചവിട്ടി കൊന്നുകളഞ്ഞു; രാജാവ് ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയിരുന്നു.

18“നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതില്ക്കൽ ശേക്കെലിന് രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ ഗോതമ്പുമാവും വില്ക്കും” എന്ന് ദൈവപുരുഷൻ രാജാവിനോട് പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: 19“യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ?” എന്നുത്തരം പറഞ്ഞു. അതിന് അവൻ: “നിന്റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്ന് തിന്നുകയില്ല” എന്ന് പറഞ്ഞിരുന്നു. അപ്രകാരം തന്നെ അവന് ഭവിച്ചു; പടിവാതില്ക്കൽവച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.

20

Copyright information for MalULB